മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസില്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം കൂട്ടാംവിളയിലുള്ള വീട്ടിലെ നാടകീയ രംഗങ്ങള്‍ക്ക് ഒടുവില്‍ 2 6 മണിക്കൂര്‍ നീണ്ടുനിന്ന പരിശോധന ഇഡി അവസാനിപ്പിച്ചു .
തിരച്ചിലില്‍ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാര്‍ഡ് ബിനീഷിന്‍റെ വീട്ടില്‍ നിന്നും ലഭിച്ചതായി റിപ്പോര്‍ട്ടുണ്ട്. ക്രെഡിറ്റ്കാര്‍ഡ് റെയ്ഡില്‍ കണ്ടെടുത്തെന്ന് സംബന്ധിച്ച മഹസറില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയ്യാറാകാത്തതിനെ തുടര്‍ന്നാണ് റെയ്ഡ് ഇത്രയും നീണ്ടത്.പിന്നീട് അമ്മയുടെ മൊബൈല്‍ അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത് മാത്രം ഒപ്പിട്ടു നല്‍കി.
ബിനീഷിന്റെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് പോലീസിനെ അറിയിച്ചിട്ടുണ്ട്.പരിശോധനയില്‍ രണ്ടര വയസുള്ള കുഞ്ഞിനെയടക്കം ബുദ്ധിമുട്ടിച്ചെന്ന് ബിനീഷിന്‍റെ ഭാര്യാമാതാവ് മാധ്യമങ്ങളെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷനെയും , വനിതാ കമ്മീഷനെയും,ഇതിനെതിരെ സമീപിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു .
ഇഡിയുടെ പരിശോധനയ്‌ക്കെതിരെ സിജെഎം കോടതിയില്‍ ബന്ധുക്കള്‍ ഹര്‍ജി നല്‍കി.അതേസമയം വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ വാഹനം സംസ്ഥാന പോലീസ് തടഞ്ഞു. ബിനീഷിന്റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്.
താമസ സ്ഥലത്ത് എത്തിയാല്‍ വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോഗസ്ഥരെ പോകാന്‍ അനുവദിച്ചത്.ഇതുമായി ബന്ധപ്പെട്ട് എകെജി സെന്ററില്‍ അടിയന്തിരമായി അവെയ്‌ലബിള്‍ സെക്രട്ടറിയേറ്റ് യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്രകമ്മിറ്റിയംഗം എംഎ ബേബി തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.യോഗത്തിന് ശേഷം പാര്‍ട്ടി നേതാക്കള്‍ മാദ്ധ്യമങ്ങളെ കാണുമെന്നാണ് സൂചന.