Friday, April 11
BREAKING NEWS


ബ്രഹ്മപുരത്തെ തീ അണയ്ക്കാനാവുന്നില്ലേ.. ഇത് കൊച്ചിയുടെ നാശം കാണാനുള്ള പോക്കാണോ?? ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവ; കൊച്ചിയിലെ വായു മലിനീകരണ തോത് ആശങ്കാജനകം; ബ്രഹ്മപുരത്തേത് സമാനതകളില്ലാത്ത പ്രതിസന്ധി. പുതിയ കളക്ടര്‍ക്ക് എന്ത് ചെയ്യാനാകും. ആലോചിക്കാന്‍ പോലും സമയമില്ലാത്ത പ്രതിസന്ധിയിലേക്കാണ് പുതിയ കളക്ടര്‍ ചുമതല ഏല്‍ക്കുന്നത്.

By sanjaynambiar

കൊച്ചി: Brahmapuram ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിയത് മൂലം പടരുന്ന പുക കൊച്ചിയിലെ ജനങ്ങളുടെ ആരോഗ്യത്തെ ചെറിയ തോതിലൊന്നുമല്ല പ്രതിസന്ധിയിലാക്കുന്നത്. ഒരാഴ്ചയായിട്ടും തീ കെടുത്താന്‍ ആവാത്തത് വലിയ പ്രതിസന്ധിയായി ഇപ്പോഴും നില നില്‍ക്കുകയാണ്.

ജില്ലാ ഭരണകൂടവും മറ്റ് സംവിധാനങ്ങളുമെല്ലാം ഒരാഴ്ച ആയിട്ട് വിശ്രമമില്ലാതെ പ്രയത്‌നിക്കുന്നുണ്ട് തീയണയ്ക്കാന്‍. പക്ഷെ കത്തുന്നത് പ്ലാസ്റ്റിക് ആയതിനാലാണ് തീ പെട്ടെന്ന് അണയ്ക്കാന്‍ സാധിക്കാത്തത്.

കൊച്ചിയില്‍ വായു മലിനീകരണ തോത് ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇപ്പോഴും തീ കത്തുന്നുണ്ട്. പൂര്‍ണ്ണമായും തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ വിജയം കാണുന്നില്ല. ഇതിനിടെയാണ് സമീപ ജില്ലകളിലേക്കും പുക എത്തുന്നത്.

ബ്രഹ്മപുരം മാലിന്യസംഭരണ കേന്ദ്രത്തിലെ തീപിടിത്തത്തിനുശേഷം വിഷവായു എറണാകുളത്തിന്റെ അയല്‍ജില്ലകളായ കോട്ടയം, ആലപ്പുഴ, തൃശൂര്‍ എന്നിവിടങ്ങളിലേക്കും വ്യാപിക്കുന്നു.

കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മാലിന്യമാപിനിയില്‍ ഇന്നലെ തൃശൂരിലെ കരിമാലിന്യത്തിന്റെ തോത് (പിഎം 10) 138 പോയിന്റാണ്. വായുവില്‍ രാസകണികകള്‍ ചേര്‍ന്നുണ്ടാകുന്ന എയ്റോസോള്‍ മാലിന്യം (പിഎം 2.5) 126 പോയിന്റ്. കരിമാലിന്യം 100 പോയിന്റും എയ്റോസോള്‍ 50 പോയിന്റും കവിയരുതെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.

ഇന്നലെ കൊച്ചിയില്‍ ഇവ യഥാക്രമം 400 പോയിന്റും 457 പോയിന്റുമായിരുന്നു. ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഇതിനൊപ്പം വിഷ പുകയും കൊച്ചിയിലുണ്ട്. ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മാലിന്യം കത്തിയതിലൂടെ പുറത്തുവന്ന രാസമാലിന്യങ്ങള്‍ ദീര്‍ഘകാല പ്രശ്നങ്ങളുണ്ടാക്കാന്‍ പോന്നവയാണ്. ഇതും ആശങ്ക പടര്‍ത്തുന്നു.

മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ തല്‍സമയ മാലിന്യമാപിനികളില്ലാത്ത കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഉപഗ്രഹാധിഷ്ഠിത മാലിന്യമാപിനിയായ ബ്രീസോമീറ്ററിലെ കണക്കുകള്‍ ആശങ്കപ്പെടുത്തുന്നതാണ്.

കോട്ടയം നഗരത്തിലെ മലിനീകരണത്തോത് നേരത്തേ 150 പോയിന്റ് ആയിരുന്നത് ഇന്നലെ 220 പോയിന്റ് പിന്നിട്ടു. ആലപ്പുഴ നഗരത്തില്‍ 100 പോയിന്റില്‍ താഴെയായിരുന്നത് 205 പോയിന്റായി.

പ്ലാസ്റ്റിക് കത്തി വിഷപ്പുക ഉയരുന്ന സാഹചര്യത്തില്‍ കുട്ടികള്‍ ഇത്തരം അന്തരീക്ഷത്തില്‍ അധിക നേരം ചെലവഴിക്കാതെ മാറി നില്‍ക്കാന്‍ ശ്രദ്ധിക്കണം. എന്നാല്‍ നാട്ടുകാര്‍ക്ക് ഇതു ചെയ്യാനും കഴിയുന്നില്ല. അങ്ങനെ സമ്പൂര്‍ണ്ണ ആരോഗ്യ പ്രതിസന്ധിയിലേക്ക് പോവുകയാണ് കൊച്ചിയും സമീപ പ്രദേശങ്ങളും.

ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ബുധനാഴ്ചയും അമ്പലമുകളില്‍ സംസ്‌കരിക്കാന്‍ എത്തിച്ചില്ല. ഒരാഴ്ച കഴിഞ്ഞു കൊച്ചിയില്‍ മാലിന്യ നീക്കം നിലച്ചിട്ട്.

തീപ്പിടിത്തത്തെ തുടര്‍ന്ന് അമ്പലമുകള്‍ ഫാക്ട് കോമ്പൗണ്ടിലുള്ള കിന്‍ഫ്രയുടെ സ്ഥലത്ത് ജൈവ മാലിന്യം താത്കാലികമായി സംസ്‌കരിക്കണം എന്നു തീരുമാനിച്ചെങ്കിലും മാലിന്യവണ്ടികള്‍ ബുധനാഴ്ചയും എത്തിയില്ല. നിലവില്‍ ജൈവ മാലിന്യങ്ങള്‍ തള്ളിയിരുന്ന ബ്രഹ്മപുരം പ്ലാന്റിലെ സ്ഥലത്ത് തീപ്പിടിത്ത ഭീഷണിയില്ല.

ബ്രഹ്മപുരത്തെ തീപ്പിടിത്തമെത്താത്ത സ്ഥലത്തോ, കിന്‍ഫ്രയുടെ സ്ഥലത്തോ മാലിന്യം എത്തിക്കാനുള്ള തീരുമാനം ഇനിയും നടപ്പാക്കാത്തതില്‍ കോര്‍പ്പറേഷനെ കുറ്റപ്പെടുത്തിക്കൊണ്ട് ജില്ലാ കളക്ടര്‍, സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം കത്ത് നല്‍കിയിരുന്നു. കോര്‍പ്പറേഷന്‍ അധികൃതര്‍ ഇതുവരെയും അതിനുള്ള നീക്കങ്ങള്‍ നടത്താത്തതിലുള്ള അതൃപ്തി അറിയിച്ചുകൊണ്ടായിരുന്നു കത്ത്.

ബ്രഹ്മപുരത്തെ പ്ലാസ്റ്റിക് മലകള്‍ കത്തിയതിലൂടെ അന്തരീക്ഷത്തിലേക്കുയര്‍ന്ന രാസ സംയുക്തങ്ങളായ ഡയോക്‌സിനുകള്‍ ഭാവിയിലും ഗുരുതര ആരോഗ്യ പ്രതിസന്ധിയായേക്കും. വന്ധ്യതാ പ്രശ്നങ്ങള്‍, ക്രമംതെറ്റിയ ആര്‍ത്തവം എന്നിവയുണ്ടാക്കുന്നതിനു പുറമേ ഇത് പ്രത്യുത്പാദന ശേഷി, കുട്ടികളുടെ സ്വാഭാവിക വളര്‍ച്ച, രോഗപ്രതിരോധ ശേഷി എന്നിവയെയും ബാധിക്കാനിടയുണ്ട്. അന്തരീക്ഷ മലിനീകരണത്തിലെ ഏറ്റവും അപകടകാരിയായ രാസ സംയുക്തമാണ് ഡയോക്‌സിനുകള്‍. പതിവായി ഡയോക്‌സിനുകള്‍ കലരുന്ന അന്തരീക്ഷത്തില്‍ കഴിയുന്നവര്‍ക്ക് അര്‍ബുദരോഗ സാധ്യതയും കൂടുതലാണ്.

ഡയോക്‌സിനുകള്‍ ശരീരത്തിനുള്ളിലെത്തിയാല്‍ കൊഴുപ്പ് കോശങ്ങളിലേക്ക് ആഗിരണം ചെയ്യപ്പെട്ട് ദീര്‍ഘകാലം പുറത്തുപോകാതെ നില്‍ക്കാനും സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പില്‍ പറയുന്നു. ഏഴുമുതല്‍ 11 വര്‍ഷംവരെ ഡയോക്‌സിനുകള്‍ക്ക് മനുഷ്യശരീരത്തില്‍ കഴിയാനാകും. അപകടകാരിയാണ് ഡയോക്‌സിനുകള്‍. ചിരഞ്ജീവികള്‍ എന്ന് വിളിക്കാവുന്ന രാസ സംയുക്തങ്ങളില്‍ ഒന്നാണ് ഡയോക്‌സിനുകള്‍. വളര്‍ന്നുവരുന്ന ആണ്‍കുട്ടികള്‍ക്ക് ഉദ്ധാരണക്കുറവ്, പെണ്‍ കുട്ടികള്‍ക്ക് എട്ടുവയസ്സിലും ഒമ്പതുവയസ്സിലും ആര്‍ത്തവം ഉണ്ടാവുക, പുരുഷ ബീജത്തിന്റെ എണ്ണക്കുറവും ആരോഗ്യക്കുറവും അടക്കമുള്ള പ്രശ്നം ഇതുണ്ടാക്കാം.

എന്ത് തന്നെ ആയാലും ബ്രഹ്മപുരത്തെ തീ മധ്യകേരളത്തെ വലിയ ആരോഗ്യ പ്രശ്‌നത്തിലേക്കാണ് തള്ളി വിട്ടിരിക്കുന്നത്. ഇപ്പോഴത്തെ തീ അണച്ചാലും മാലിന്യ സംസ്‌കരണത്തിന് കൃത്യമായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ ഇനിയും ്ഇതിലും വലിയ തീ പിടുത്തങ്ങള്‍ ഉണ്ടാവാനുള്ള സാധ്യത തള്ളിക്കളയേണ്ടതില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!