High Court പിതൃത്വത്തിൽ സംശയമുണ്ട് എന്നതിന്റെ പേരിൽ മാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്ന് കേരളാ ഹൈക്കോടതി. എല്ലാ കേസുകളിലും ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്നും കോടതി പറഞ്ഞു. അനിവാര്യമായ, അപൂർവവും അസാധാരണവുമായ കേസുകളിൽമാത്രമേ ഡിഎൻഎ അടക്കമുള്ള ശാസ്ത്രീയ പരിശോധനകൾക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീൻ വ്യക്തമാക്കി.
പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂർ കുടുംബകോടതി വിധിക്കെതിരെ യുവാവ് നൽകിയ അപ്പീൽ തള്ളിയാണ് ഹൈക്കോടതി ഉത്തരവ്. സംശയത്തിന്റെ അടിസ്ഥാനത്തിൽമാത്രം ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. വിദേശത്ത് ജോലി ചെയ്തിരുന്ന ഹർജിക്കാരൻ 2004ലാണ് വിവാഹിതനായത്.
Also Read: https://panchayathuvartha.com/in-the-first-odi-against-australia-india-won-by-5-wickets/
രണ്ടുതവണ ഭാര്യയെ വിദേശത്തുകൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതൽ മെയ് 12 വരെ ഇരുവരും ഒമാനിൽ താമസിച്ചിരുന്നു. 2006ൽ ഇവർക്ക് കുഞ്ഞ് ജനിച്ചു.മാനസികപ്രശ്നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാൽ ഇരുവരും പിന്നീട് വേർപിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തിൽ സംശയമുന്നയിച്ച യുവാവ്, ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂർ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു. കുട്ടിക്ക് ജീവനാംശം നൽകാതിരിക്കാനാണ് പിതൃത്വത്തിൽ സംശയമുന്നയിക്കുന്നതെന്നാണ് എതിർകക്ഷി വാദിച്ചത്.
ഗർഭധാരണസമയത്ത് ശാരീരികബന്ധം ഉണ്ടായിട്ടില്ലെന്ന് ഹർജിക്കാരൻ പറയുന്നില്ലെന്ന് കുടുംബകോടതി നിരീക്ഷിച്ചു. മാത്രമല്ല, കുട്ടിയുടെ പിതൃത്വം പൂർണമായും നിഷേധിക്കുന്നുമില്ല. സംശയംമാത്രമാണുള്ളത് എന്നതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും വിലയിരുത്തി.