കോവിഡ് സാഹചര്യം കണക്കിലെടുത്ത് അൺ എയ്ഡഡ് സ്കൂളുകൾ ഈ അധ്യായന വർഷം ചെലവിന് ആനുപാതികമായ ഫീസ് മാത്രമേ ഈടാക്കാവൂ എന്ന് കാട്ടി സർക്കാരും, സിബിഎസ്ഇയും സർക്കുലർ പുറപ്പെടുവിക്കണമെന്ന് ഹൈക്കോടതി നിർദേശം. ഫീസ് ഇളവ് തേടിയുള്ള ഹർജികൾ പരിഗണിച്ചാണ് തീരുമാനം.

ആദ്യ ടെം ഫീസ് രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ വിദ്യാർത്ഥികളും അടയ്ക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവിൽ പറയുന്നു. രണ്ടാം ടേം അടുത്തിരിക്കുകയാണ്, പ്രതിസന്ധി തരണംചെയ്യാന്‍ സഹായിക്കാനാണ് കോടതി ശ്രമിക്കുന്നത് എന്നും അതിനാൽ ആദ്യ ടേം ഫീസ് പൂർണമായും അടയ്ക്കണം. ഫീസിൽ കോടതി എന്തെങ്കിലും കുറവ് വരുത്തിയാൽ രണ്ടാം ടേമിൽ അത് കുറയ്ക്കുമെന്നും ഉത്തരവില്‍ പറയുന്നു. ഫീസ് കൊടുത്ത് പഠിക്കേണ്ട സ്കൂൾ സ്വയം തിരഞ്ഞെടുത്തതാണ്. കേസിന്റെ പേരിൽ ഫീസ് കൊടുക്കാതിരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി.
ഫീസ് നിശ്ചയിക്കേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്കനുസരിച്ചാണെന്ന് സി.ബി.എസ്.ഇ. നേരത്തേ അറിയിച്ചിരുന്നു. ഇതു കണക്കിലെടുത്താണ് ചെലവിന് ആനുപാപാതികമായേ ഫീസ് ഈടാക്കാവൂ എന്നു നിർദേശിച്ച് സർക്കുലർ പുറപ്പെടുവിക്കാൻ കോടതി പറഞ്ഞത്.
ഈ അധ്യയന വർഷത്തേക്കു മാത്രമായിട്ടായിരിക്കും ഈ സർക്കുലർ. കേസിലുൾപ്പെട്ട സ്കൂളുകൾ ചെലവുകളുടെ കണക്ക് കോടതിയിൽ നൽകിയിട്ടുണ്ട്. കണക്ക് പരിശോധിച്ച് റിപ്പോർട്ട് നൽകാൻ സി.ബി.എസ്.ഇ. റീജണൽ ഡയറക്ടറോടു നിർദേശിച്ചിട്ടുണ്ട്. ഹർജികൾ ഡിസംബർ ഒൻപതിനു പരിഗണിക്കും.